2016, സെപ്റ്റംബർ 3, ശനിയാഴ്‌ച

      

തുഷാര കണികകള്‍ പെയ്തിറങ്ങുന്ന ഉഷസന്ധ്യാവെട്ടത്തിലും
കത്തുന്ന വെയിലിലും
അന്തിമയങ്ങുന്ന മങ്ങിയ നേരത്തും
വിടവാങ്ങാന്‍ വിസമ്മതിക്കുന്ന നിന്നെ അറിയുന്നു ഞാന്‍.
ഒരുവാക്ക് മിണ്ടിയിട്ടില്ല നിന്നോടെങ്കിലും
നിന്‍ നേര്‍ക്ക്‌ മന്ദസ്മിതം തൂകിയില്ല ഞാനെങ്കിലും
എന്തേ കാത്ത്നില്‍പ്പൂ നീ പിന്‍വാങ്ങാതെ?
ഞാന്‍ നിനക്കാരുമല്ല
നമ്മളൊരമ്മ പെറ്റ മക്കളും അല്ല
എന്നിട്ടും എന്തിനെന്നെ പിന്തുടരുന്നു നീ....
ഏതുവഴിയിലും എന്നെ തനിച്ചാക്കാതെ കൂട്ടിരുന്നനിന്നെ
അറിയുന്നു ഞാനീവൈകിയ മാത്രയില്‍.
ജീവിത പ്രാരാബ്ധങ്ങളുടെ വിഴുപ്പലക്കുന്നതും
സഹതാപം നടിച്ച് പരിഹസിക്കുന്നവര്‍ക്കും ഇടയില്‍
വഴിതെറ്റിവന്ന എനിക്ക് കൂട്ടായി ഒന്നും ഉരിയാടാതെ
എന്‍റെ കാലടിപാത പിന്തുടരുന്ന നിഴല്‍...
നിഴലേ ഇനി ഞാന്‍ നിന്നെ പിന്തുടരാം...
കാലടിപതറാതെ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ